കാസർഗോഡ്: സ്തീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാൻ വൈകുന്നതിൽ പ്രതിഷേധവുമായി മഹിളാ മോർച്ച. കോഴിക്കോട്, കാസർഗോഡ് കെഎസ്ആർടിസി ടെർമിനലുകളിൽ മഹിളാ മോർച്ച, ബിജെപി പ്രവർത്തകർ ബസ്സുകളിൽ കയറി ടിക്കറ്റെടുക്കാതെ യാത്ര ചെയ്താണ് പ്രതിഷേധിച്ചത്.
തെരഞ്ഞെടുപ്പിന് മുൻപ് മേയ് 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. പുതിയ സർക്കാർ ഔദ്യോഗികമായി അധികാരമേൽക്കുന്നതിന് മുൻപ് തന്നെ, പറഞ്ഞ തീയതി പ്രകാരം വാഗ്ദാനം പാലിക്കണമെന്ന കർശന നിലപാടിലാണ് സമരക്കാർ.
കാസർഗോഡ് ടെർമിനലിൽ മംഗളൂരുവിലേക്കുള്ള ബസിൽ കയറിയാണ് പ്രവർത്തകർ ആദ്യം പ്രതിഷേധിച്ചത്. തുടർന്ന് ടെർമിനലിന്റെ രണ്ട് പ്രധാന കവാടങ്ങളും ഉപരോധിച്ചതോടെ കെഎസ്ആർടിസി സർവീസുകൾ പൂർണ്ണമായി തടസപ്പെടുന്ന സാഹചര്യമുണ്ടായി.
കാസർഗോഡ് ടൗൺ പോലീസിന്റെ നേതൃത്വത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെയും മഹിളാ മോർച്ച ഭാരവാഹികളെയും കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ഇന്ധനവില വർധനവ് സാധാരണക്കാരായ സ്ത്രീകളെ വലിയ രീതിയിൽ ബാധിക്കുന്ന സാഹചര്യത്തിൽ, പ്രഖ്യാപിച്ച ആനുകൂല്യം ഉടനടി നടപ്പിലാക്കാൻ പുതിയ ഭരണനേതൃത്വം തയ്യാറാകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.